Monday, July 31, 2006


നുറുങ്ങ് ചിന്തകള്‍




എനിക്ക് എങ്ങിനെ ഉറങ്ങാന്‍ കഴിയും?
നിദ്രയെന്നെ വേര്‍പെട്ട് എങ്ങൊ മറഞ്ഞിരിക്കുന്നു.
എന്നെപ്പോലെ നിദ്രയകന്ന നിലാപ്പക്ഷികള്‍ വിദൂരത്തുമറഞ്ഞിരുന്ന് പതം പറഞ്ഞ് പരിതപിക്കുന്നു.
എന്റെ ജാലകപ്പാളികളില്‍ നിലാവ് ഉരുകിയൊഴുകിയിറങ്ങുന്നു,എന്റെ ഉള്ളില്‍ നോവുരുകുന്നതുപോലെ. എന്റെ മുഖത്ത് ചൂട് നിറഞ്ഞ മരുക്കാറ്റ് പതിച്ചു.
അതു നിന്റെ നിശ്വാസമായിരുന്നെങ്കിലെന്ന് ഞാന്‍ ആശിച്ചു.
ഇലകള്‍ പൊഴിഞ്ഞടര്‍ന്ന പേരറിയാമരം വിളക്കുമരത്തിനടുത്ത് കണ്ടു.
ദൂരെ എന്റെ ദേശത്ത് ഇപ്പോള്‍ പാതിരാവായിട്ടുണ്ടാകും.
ചിക്രുമെന്‍സ് ചീരയാല്‍ വേലി തിരിച്ച് അതിനടുത്തായി വച്ചിരിക്കുന്ന മരക്കൂട്ടില്‍ തള്ളക്കോഴി തനിച്ചായിരിക്കും.കറുകറുത്ത തൂവല്‍ പുതച്ച് അവള്‍ ഉറങ്ങുകയായിരിക്കും.
ഇവിടെ രാവിനെ പകലാക്കുന്ന വിളക്കുമരങ്ങള്‍ എന്റെ കണ്ണില്‍ നിന്നും നക്ഷത്രങ്ങളെ മറച്ചു.
ദൂരെ മണല്‍ക്കാറ്റ് വട്ടമിട്ട് ഉയര്‍ന്നു പൊങ്ങുന്നുണ്ടായിരുന്നു;എന്നിലെ ചിന്തകള്‍ പോലെ.
എന്റെ കണ്‍പ്പോ‍ളകള്‍ക്ക് കനമേറുന്നു.ദേഹം കനമില്ലാതെ ഉയര്‍ന്നു പറക്കുന്നു.
ഇനി ഞാനുറങ്ങട്ടെ.......

No comments: